![shrek-donkey-1](https://biblestudymalayalm.wordpress.com/wp-content/uploads/2013/12/shrek-donkey-1.jpg?w=335&h=382)
ഭാവി എന്താകും എന്നറിയാൻ ആകാംഷ ഉള്ളവരാണ് മനുഷ്യരെല്ലാം , അതിൽ രാജവെന്നോ രാഷ്രീയക്കരെന്നൊ മത വെത്യാസം പോലും ഇല്ല .ഫറവോന് വിചിത്രമായ സ്വപ്നം ഉണ്ടായപ്പോൾ ആദ്യം വിളിച്ചത് മന്ത്രവാദികളെയും ജ്ഞാനികളെയും ആണ് . പ്രവാചകന്മാർക്കും മന്ത്രവാദികൾക്കും ലക്ഷണ വിദ്യക്കർക്കും ചരിത്രത്തിൽ അത്രയും പ്രാധാന്യം ഉണ്ട് .ഇത് അറിയാവുന്ന കള്ള പ്രവാചകന്മാർ ഈ അവസരം പ്രയോജനപ്പെടുത്തി കാശുണ്ടാക്കുകയാണ്.
ന്യു ജനറേഷൻ പ്രവാചകനെക്കുറിച്ച് പറയുന്നതിന് മുൻപ് ഒർജിനൽ ബിലയാം ആരാണെന്നു നാം മനസ്സിലാക്കണം .സംഖ്യ.22 – ലാണ് ബിലയമിനെ നമുക്ക് കാണാൻ കഴിയുന്നത് . കള്ള പ്രവാചകന്മാരില്‍ ഏറ്റവും കുപ്രസിദ്ധനായിരുന്നു ബിലെയാം
കാലഘട്ടത്തെക്കുറിച്ച് നോക്കാം-സംഖ്യ.22 .
ഈജിപ്തിൽ നിന്നും സ്വാതന്ത്യം പ്രാപിച്ചു, ചെങ്കടൽ കടന്നു മരുഭൂമിൽ എത്തിയ യിസ്രായേൽ ജനം, യഹോവ അബ്രഹാമിന് കൊടുത്ത വാഗ്ദത്ത പ്രകാരം ഓരോ സ്ഥലവും പിടിച്ചെടുത്തു വരുന്ന വഴി യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി , അക്കാലത്തു മോവാബ്‌രാജാവു ബാലാക്ക് ആയിരുന്നു.അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ ദൂതന്മാരെ അയച്ചു: “ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ “പ്രശ്നദക്ഷിണയുമായി” ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
ആരാണ് ബിലയാം – ബിലയാം യിസ്രായേലി അല്ല എങ്കിലും യിസ്രായേലിന്റെ ദൈവത്തെ അറിയാവുന്നവനും പ്രശ്നം നോക്കുന്നവനും മന്ത്രവാദിയും ആയിരുന്നു .ഇതര ജാതികളാൽ ബെഹുമാനിക്കപ്പെട്ടവനും മറ്റുള്ളവർക്ക് വേണ്ടി കൂലിക്ക് ശപിക്കുന്നവനും ആണ് .
അങ്ങനെയിരിക്കെ മോവാബിലെ രാജാവായ ബാലക്കിനു ഒരു യുദ്ധ ഭയം യിസ്രായേലിൽ നിന്ന് ഉണ്ടായി, ബാലക്ക് തന്റെ മൂപ്പന്മാരെ വിളിപ്പിച്ചു കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ അയച്ചു .(സംഖ്യാ.22:7).പക്ഷേ “നടത്തിപ്പ് ” ഇല്ലാത്തതിനാൽ (ദൈവം അനുവതിക്കാത്തതിനാൽ ) പോയില്ല . പക്ഷെ ബാലാക്ക് കൂടുതൽ ഓഫറുകളുമായി വന്നപ്പോൾ ((സംഖ്യാ.22:14-17) പണക്കൊതിയനായ ബിലയാം ഇറങ്ങി പുറപ്പെട്ടു പക്ഷെ അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു(സംഖ്യാ22:22) അവന്റെ പോക്ക് മുടക്കാൻ ദൈവത്തിന്റെ ദൂതനെ അയച്ചു ,അതും ബാലാക്ക് കണ്ടില്ല .ദൂതനെക്കണ്ട കഴുത ബാലാക്കിന്റെ വഴി മുടക്കാൻ നോക്കിയപ്പോൾ ബാലക്ക് കഴുതയെ അടിച്ചു ,സഹി കെട്ട കഴുത സംസാരിച്ചു” നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു….. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു.യഹോവയുടെ ദൂതൻ അവനോടു….ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.യിസ്രായേല്‍ മക്കള്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആണെന്ന് തിരിച്ചറിഞ്ഞിട്ടും കൂലി കൊതിച്ച് ബിലയം ഇറങ്ങിപ്പുറപ്പെട്ടു .
ബാലാക്കിന്റെ ആഗ്രഹപ്രകാരം ശപിക്കാൻ വന്നെങ്കിലും ദൈവത്തെ ഭയന്ന് അവരെ അനുഗ്രഹിച്ചു , ലക്ഷണവിദ്യപ്രകാരം സ്ഥലം മാറി നിന്ന് നോക്കിയെങ്കിലും അനുഗ്രഹം തന്നെ അവന്റെ വായിൽ വന്നുള്ളൂ.യിസ്രായേലിനെ ശപിക്കുവാന്‍ തനിക്ക് കഴിയാതിരുന്നപ്പോള്‍ യിസ്രായേലിനെ അസാന്മാര്‍ഗികതയിലേക്ക് നയിക്കുവാന്‍ ബാലാക്കിനെ ബിലെയാം ഉപദേശിച്ചു (സംഖ്യാപുസ്തകം4:31:16) (വെളി. 2:14).
മോവാബിലെ സ്ത്രീകൾ യിസ്രായേൽ പുരുഷന്മാരെ വശീകരിച്ചു , സംഖ്യാപുസ്തകം 25:1-യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. മാത്രമല്ല അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു….യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.യിസ്രായേലിൽ ബാധ ഉണ്ടായി , 24000 പേര് മരിച്ചു .
ദ്രവ്യാഗ്രഹം കാരണം ബിലയാം യിസ്രായേലിനെ ഒറ്റിക്കൊടുത്തു , ഭക്തന്മാർ മരിക്കുന്നത് പോലെ മരിക്കണം എന്നാഗ്രഹിച്ച(സംഖ്യാ.23:10)ബിലയാം പിന്നീട് യിസ്രായേലികളുടെ കയ്യാൽ കൊല്ലപ്പെടുന്നതായി കാണുന്നു . യിസ്രായേൽ മക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലയാം എന്നാ പ്രശ്നക്കാരനെയും വാൾ കൊണ്ട് കൊന്നു (Joshua 13:22,സംഖ്യാപുസ്തകം 31:8 )
ഇനി ന്യു ജെനറേഷൻ ബിലയാമിലെക്കു തിരിച്ചു വരാം
മുഖത്തു നോക്കി ഒരുപാടു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു കാശു വാങ്ങി പോക്കറ്റിലാക്കി ജീവിച്ചവൻ (നന്നായി അധ്വാനിച്ചു ജീവിച്ചിരുന്നവർ പോലും ) പെന്തകൊസ്തുകാരനായി മാറിയാൽ അവിടെയുള്ള പുതിയ ബിസിനസ്സ് സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി പ്രവാചകൻ ആയി മാറുന്നതും വളരെ വേഗത്തിലാണ് .അത് കഴിഞ്ഞാൽ ഓരോ വീട് തോറും പോയി പ്രവചിക്കും , 10 എണ്ണം പറയുമ്പോൾ 2, 3 എണ്ണം ശരിയാകും ,പിന്നെ ആ വീട്ടിലെ കുടുംബ ഡോക്ടർ എന്ന പോലെ കുടുംബ പ്രവാചകൻ ആയി മാറും ,
ആ വീട്ടിലെ മുഴുവൻ കാര്യങ്ങളും,കൊച്ചിന്റെ അഡ്മിഷൻ , കല്യാണം ,പുര പണി , ഗൾഫിൽ പോക്ക് അങ്ങനെ എല്ലാം ഈ പ്രവാചകൻ പറയും പോലെ മാത്രമേ ആ വീട്ടിൽ നടക്കാൻ പാടുള്ളൂ ,മറ്റൊരു പ്രവാചകനെയോ പ്രാർത്ഥനക്കാരെയോ ആ വീട്ടിൽ അടുപ്പിക്കാൻ സമ്മതിക്കില്ല .
അടുത്ത പണി ഭീഷണിയാണ് ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ നിങ്ങൾക്ക് നാശം ഉണ്ടാകും,പ്രസവത്തിനു തടസം കാണുന്നു, വീട്ടിൽ അപകട മരണം കാണുന്നു തുടങ്ങി പലതും. ഭയം കാരണം വീട്ടുകാർ ഇയാളെ സഹിക്കും , സ്തോത്രക്കാഴ്ച ,ദശാംശം ,തുടങ്ങി മാസപ്പടി മുടങ്ങാതെ കൊടുക്കണം , വീട് വിറ്റാൽ വണ്ടി വാങ്ങിയാൽ തുടങ്ങി എല്ലാത്തിനും ദശാംശം കൊടുക്കണം .
ബിലയമിന്റെ ഉദ്യോഗം 2 ആണ് ഒന്നുകിൽ അനുഗ്രഹിക്കുക അല്ലെങ്കിൽ ശപിക്കുക .അല്ലാതെ സ്വയ ബോധമില്ലാതെ താനറിയാത്ത കാര്യങ്ങൾ പ്രവചിക്കാനായിട്ടല്ല പോയത് . ഇത് തന്നെയാണ് ഇന്നത്തെ പൂരിഭാഗം പ്രവാചകന്മാരും ചെയ്യുന്നത് ,കാശിന്റെ വലിപ്പം അനുസരിച്ച് ഒന്നുകിൽ ശപിക്കും അല്ലെങ്കിൽ അനുഗ്രഹിക്കും. ആത്മീയ ഗുണ്ടകൾ ആയ ഇവരുടെ മറ്റൊരു അടവാണ് എതിർ പ്രാർഥന , അതായത് ഒരാളുടെ അനുഗ്രഹത്തിന് എതിരായുള്ള പ്രാർഥന അല്ലെങ്കിൽ ഒരാളുടെ പ്രാർഥനക്ക് എതിരായുള്ള പ്രാർഥന .ബിലയാമിന്റെ അതെ അടവ് .അങ്ങനെ പോകുന്നു ആധുനിക ബിലയാമിന്റെ വിളയാട്ടങ്ങൾ .
വചനത്തിൽ പറയുന്നു -“എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതുകൊണ്ടു നിങ്ങൾക്കു ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിക്കയും പകൽ ഇരുണ്ടുപോകയും ചെയ്യും…….അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.”….മീഖാ3:5
നാട്ടിൽ നിന്നും വിസിറ്റിൽ എത്തുന്ന നാടൻ പ്രവാചകന്മാർ ആണ് അടുത്ത ഐറ്റം, കോമടിക്കാരും സിനിമാക്കാരും കഴിഞ്ഞാൽ ഏറ്റവും അധികം വിദേശ പര്യടനം നടത്തുന്നത് പ്രവാചകന്മാരാണ്.ഗൾഫിലും അമേരിക്കയിലും യുറോപ്പിലും ഉള്ള ദൈവ വിളിയുള്ള ആളുകൾ( ജോലിയുള്ള ഭാര്യയുടെ ചിലവിൽ ഫുൾ ടൈം ദൈവവേല ) ഇക്കൂട്ടരാണ് നാട്ടിൽ നിന്നും പ്രവാചകന്മാരെ ഇറക്കുമതി ചെയ്യുന്നത്,ഫുഡും താമസവും ഫ്രീ, കിട്ടുന്ന ലാഭം അവർ ഭാഗിച്ചെടുക്കും , അതാണ് തമ്മിലുള്ള ധാരണ , ഒരു പ്രവാചകൻ പറയുന്നത് കേട്ടു “ചർച്ചിൽ പോയി പ്രസംഗിക്കുന്നതിനെക്കാൾ ലാഭം ലേബർ ക്യാമ്പുകളിൽ പോകുന്നതാണ്, അവരാകുമ്പോൾ അറിഞ്ഞു തരും ” എന്ന് . ഇവർ വചനത്തിൽ നിന്നും അധികമൊന്നും പറയാറില്ല ,പ്രസംഗത്തിന്റെ ആദ്യ പകുതി അവർ വിസിറ്റ് ചെയ്ത സ്ഥലങ്ങളുടെ വിവരണമാണ് ,അത് കഴിഞ്ഞാൽ “ഞാനൊരു സംഭവം ആയിരുന്നു എന്നാ മട്ടിൽ പണ്ട് അവിശ്വാസി യായിരുന്നപ്പോൾ ചെയ്ത വീരകൃത്ത്യങ്ങൾ പറയും (പലതും ശുദ്ധ നുണ ആയിരിക്കും) അത് കഴിഞ്ഞാൽ അവർ ചെയ്ത അത്ഭുത പ്രവർത്തികൾ പറയും അതിനിടയിൽ കുറെ തമാശക്കഥകൾ കുത്തി നിറയ്ക്കും (വേദപുസ്തകം വായിച്ചില്ലെങ്കിലും ഫലിത പുസ്തകങ്ങൾ വായിക്കാൻ മറക്കാറില്ല ഇവർ ) പിന്നെ സ്വയം താഴ്മ കാണിക്കുന്നതിന് വേണ്ടി ഇടയ്ക്കിടയ്ക്ക് “വചനം ആധികാരികമായി പഠിച്ചിട്ടില്ല എങ്കിലും എളിയവനെ കർത്താവ് ഉപയോഗിക്കുന്നു ” എന്ന് പറയും , വചനം പഠിക്കാത്തത് ഒരു എളിമയായി കാണാൻ കഴിയുമോ ? പഠിക്കാത്ത ഡോക്ടറെ നമ്മൾ വ്യജനെന്നു പറയും ഇവരെ നാം എന്ത് പറയണം !!!
നാടൻ പ്രവാചകൻ ഒന്ന് മൂക്കുമ്പോൾ ഇന്റർനാഷണൽ ആകും ,ഇനി TV യിലൂടെ ദശംശവും വഴിപാടും വാങ്ങിക്കുകയും എണ്ണയും തുണിയും ബുക്കുമൊക്കെ വിറ്റ് ജീവിക്കുന്ന ഇന്റർനാഷണൽ പ്രവാചകന്മാർ ,പണ്ട് വഴിയിൽ നിന്ന് ചില നോട്ടിസുകൾ കിട്ടാറുണ്ട് ,ഈ നോട്ടിസ് 100 എണ്ണം അടിച്ചു വിതരണം ചെയ്താൽ അനുഗ്രഹവും ചെയ്തില്ലെങ്കിൽ ശാപവും എന്നൊക്കെ എഴുതിയിരിക്കും ,മേമ്പൊടിയായി കുറച്ചു സാക്ഷ്യവും .അത് പോലെ ഈ ഇന്റർനാഷണൽ പ്രവാചകന്മാരും ചെയ്യാറുണ്ട് .ഒരു പ്രസംഗത്തിനു വലിയ തുകകളാണ് ഈ ഇന്റർനാഷണലുകൾ വാങ്ങിക്കുന്നത് .മാത്രമല്ല മുന്തിയ ഹോട്ടലുകളിൽ മാത്രമേ ഇന്റർനാഷ്ണലുകൾ താമസിക്കാറുള്ളൂ. വളരെ അറിവുള്ളവനെപ്പോലെ സയൻസിനെക്കുറിച്ചും മറ്റും വാചാലനാകും ,അടുത്തിടെ ഇന്ത്യൻ ഫ്ലാഗിനെക്കുറിച്ച് പ്രസംഗിച്ച് പുലിവാല് പിടിച്ച ഇന്റർനാഷനാലിന്റെ video കാണാം
പഴയ നിയമം അവസാനിച്ചെന്നു അവകാശപ്പെടുന്ന ഇവർ ഏതു വചനാടിസ്ഥാനത്തിലാണ് ദശാംശം വാങ്ങിക്കുന്നത് എന്നറിയില്ല .എന്നാൽ എല്ലാപേരെയും അടച്ചാക്ഷേപിക്കുകയല്ല, ആത്മാർധത ഉള്ളവരും ഉണ്ടായേക്കും .
![598897_3281795616109_1194199920_n](https://biblestudymalayalm.wordpress.com/wp-content/uploads/2014/02/598897_3281795616109_1194199920_n.jpg?w=384&h=454)
യിരേമ്യാവു.14:14 ,
യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.
യിരേമ്യാവു23:32
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
ഒരു ശുദ്രക്കരനുമായി ദൈവം ഇടപെടുമോ ?
മറ്റൊരു കഥ 1രാജക്കന്മാര്‍ 13 ല്‍ കാണാം അതിന്റെ ചുരുക്കം ഇതാണു….ഒരു പ്രവാചചകനെ ദൈവം രാജാവിനോടു പ്രവചിക്കാന്‍ അയച്ചു.. അയച്ച കാര്യം കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യരുത് എന്നും പറഞ്ഞു, ആ പ്രവാചകന്‍ ദൈവം പറഞ്ഞത് പോലെ ചെയ്തു മടങ്ങി വരുന്ന വഴിയില്‍ മറ്റൊരു പ്രവാചകന്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു , അദ്ദേഹം അതു നിരസിച്ചിട്ട് പറഞ്ഞു “എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.അവൻ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവൻ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.”
വചനം പറയുന്നു“നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.(ആവർത്ത.13:2-) .
ദൈവത്തെ അനുസരിക്കാതെ ദാവീദിനും ശമുവേലിനും എതിരായി നടന്ന സമയത്ത് ശൌൽ പ്രവചിച്ചതായി കാണാം “അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.”(1ശമൂവേൽ.19:24-)
ശൌലിനെ നാം ആദ്യമായി കാണുന്നത് തൻറെ കഴുതയെ കളഞ്ഞു പോയി അതെവിടെ എന്ന് അറിയാൻ ഒരു ദർശകനെ അന്വേഷിച്ചു നടക്കുന്നതാണ് , അവസാനവും ശൌൽ ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിച്ചു നടക്കുന്നതായി 2 ശമുവേൽ 28:7 കാണാം
യേശുവിനെ അറിയാത്തവർ യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങൾ കാണിച്ചതായി നാം വായിച്ചിട്ടുണ്ട് .
യിരേമ്യാവു .14:14 യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.
മീഖാ 3:11 അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.
കള്ള പ്രവാചകനെ എങ്ങനെ കണ്ടു പിടിക്കാം
യേശു പറഞ്ഞു “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?”Mathew.7:15
എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. (ആവർത്തനം 18:20 )
സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നമ്മുടെ വിവരങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം ദൈവാത്മാവ് പറഞ്ഞു എന്നു പറയുന്ന പ്രവാചാക്ന്മാരെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഒരു വീഡിയോ ആണ് താഴെ കൊടു ത്തിരിക്കുന്നത്
ഇത്രയും പറഞ്ഞതിന്റെ അര്‍ത്ഥം പ്രവചനവും പ്രവാചാകനും ഇല്ല എന്ന അര്‍ത്ഥത്തില്‍ അല്ല ,കള്ള പ്രവാചാക്ന്മാരെ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ് മാത്രമാണ് .ദാവീദ് ദൈവവചനം അനുസരിച്ചു നടന്ന കാലത്തൊന്നും നാഥാൻ പ്രവാചകന്‍ ഒരു മുന്നറിയിപ്പോ പ്രവചനമോ കൊടുക്കേണ്ടി വന്നില്ല കാരണം ദാവീദിനു ദൈവവുമായി അടുപ്പം ഉണ്ടായിരുന്നു ഇടനിലക്കാരന്‍ അവിടെ ആവശ്യം ഇല്ലായിരുന്നു , തന്നിഷ്ടത്തിന് ജീവിച്ച ശൌലിന് ഇപ്പോഴും ഒരു പ്രവാചകൻ കൂടെ വേണമായിരുന്നു . ഇന്നും പലരും ചെറിയ കാര്യങ്ങൾക്ക് പോലും പ്രവാചകനെ അന്വേഷിച്ചു പോകാറുണ്ട് .സങ്കീർത്തനം 1 ൽ പറയുന്നു “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ..അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. ദൈവ വചനം അനുസരിച്ച് ജീവിച്ചാൽ ഭാവിയെക്കുറിച്ച് പേടിക്കേണ്ട കാര്യമില്ല
![37060-donkey-shre](https://biblestudymalayalm.wordpress.com/wp-content/uploads/2014/02/37060-donkey-shre.jpg?w=86&h=115)
പൊതു ജനം കഴുത എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ട്, തട്ടിപ്പിൽ നിന്നും നമ്മെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ് ,ബിലയാമിന്റെ കഴുതയെപ്പോലെ ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.